ന്യൂഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ (ക്രീമിലയർ) വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനും കേന്ദ്ര സിവിൽ സർവീസുകളിലേക്കുള്ള ലാറ്ററൽ പ്രവേശനത്തിനും എതിരേ വിവിധ ആദിവാസി-ദലിത് സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഉത്തരേന്ത്യയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ബിഹാറിലെ ഷെയ്ഖ്പുരയിൽ ഭീം സേന അനുയായികൾ റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉന്തയിൽ റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ദേശീയപാത 83 ഉപരോധിച്ചു. ജഹാനാബാദിൽ ബന്ദ് അനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാർ അറായിൽ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രാതിനിധ്യം നൽകണമെന്നും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. രാഷ്ട്രീയ ജനതാദൾ (ആർജെഡി), ഇടത് പാർട്ടികൾ, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), കോൺഗ്രസ്, ബഹുജൻ സമാജ്‌വാദി പാർട്ടി രാജ്യവ്യാപക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്ര ധനോലിയിൽ പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്.