ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും നൽകാൻ സാധിക്കുന്നില്ല. ഇതാണോ വികസിത രാജ്യം;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രഘുറാം രാജന്‍.

Spread the love

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
സമ്പദ് വ്യവസ്ഥയുടെ വന്‍ വളര്‍ച്ചയെക്കുറിച്ചുള്ള അമിതമായ പ്രചാരണത്തില്‍ വീണിരിക്കുകയാണ് രാജ്യം. അത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. ഇന്ത്യയില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്.
അതെല്ലാം നല്ല നിലയിലേക്ക് നയിക്കപ്പെട്ടാല്‍ മാത്രമേ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പൂര്‍ണമായ കരുത്തിലേക്ക് എത്താന്‍ കഴിയൂ എന്നും രഘുറാം രാജന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും, രാജ്യത്തെ തൊഴില്‍ മേഖലയുടെ നൈപുണികത മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. അതില്‍ മുന്നേറ്റമുണ്ടാക്കിയില്ലെങ്കില്‍, രാജ്യത്തെ യുവതലമുറയുടെ നേട്ടം ഇന്ത്യക്ക് ലഭിക്കില്ലെന്നും രാജന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഏറ്റവും വലിയ അബദ്ധം വഴിതെറ്റിപ്പിക്കുന്ന പ്രചാരണത്തില്‍ വീണു പോകുന്നുവെന്നതാണ്. ആ പ്രചാരണം സത്യമാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം വേണ്ടി വരും. ഇത്തരം പ്രചാരണങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. ഞങ്ങളിവിടെ എത്തി കഴിഞ്ഞു എന്ന് കാണിക്കാനാണിത്. എന്നാല്‍ അതില്‍ കവിഞ്ഞ് നമ്മള്‍ ആ പ്രചാരണം പൂര്‍ണമായും വിശ്വസിച്ചാല്‍ അതൊരു ഗുരുതരമായ അബദ്ധമായിരിക്കുമെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പു നൽകി.
2047ഓടെ വികസിത രാജ്യമാക്കാമെന്ന മോദിയുടെ ആഗ്രഹത്തെയും രാജന്‍ തള്ളിക്കളഞ്ഞു. നമ്മുടെ നിരവധി കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച്‌ സംസാരിക്കുന്നത് തന്നെ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്, നമുക്ക് വലിയൊരു തൊഴില്‍ മേഖലയും അതുപോലെ തന്നെ തൊഴിലാളികളുമുണ്ട്. പക്ഷേ ഇവര്‍ നല്ല ജോലികള്‍ ചെയ്താല്‍ മാത്രമേ അതിന്റെ ഗുണം നമുക്ക് ലഭിക്കു. അതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും ദുരന്തം. ഈ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് രാജ്യമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കൊവിഡിന് ശേഷം ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികളുടെ പഠന മികവ് പിന്നോട്ട് പോയിരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വെറും 20.5 ശതമാനം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് രണ്ടാം ക്ലാസിലെ പുസ്തകങ്ങള്‍ വായിക്കാന്‍ പറ്റുന്നത്. ഇന്ത്യയിലെ സാക്ഷരത നിരക്ക് വിയറ്റ്‌നാം അടക്കം ഏഷ്യന്‍ രാജ്യങ്ങള്‍ക്കും പിന്നിലാണെന്ന് രഘുരാജന്‍ രാജന്‍ പറഞ്ഞു.

You cannot copy content of this page