Breaking News

ഡീല്‍ ആരോപണം; ‘ പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് സൃഷ്ടിക്കുന്ന പുകമറ’; ജോണ്‍ ബ്രിട്ടാസ്

Spread the love

ബിജെപി ഡീല്‍ ആരോപണം പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം സൃഷ്ടിക്കുന്ന പുകമറയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരിനെ സഹായിക്കുന്നതാണ്. കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിലയുറപ്പിക്കുമെന്ന് കോണ്‍ഗ്രസ് നിരന്തരം പറയുന്നത് ബിജെപിയിലേക്ക് പോകുമെന്ന ആശങ്കയിലാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന രീതിയിലുള്ള അര്‍ധവത്തായ സംവാദങ്ങള്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിനെ കുറിച്ച് പറയാന്‍ ഒരു പരാതിയും പ്രതിപക്ഷത്തിന് ഇല്ലാത്തത് കൊണ്ട് ചില പുകമറ സൃഷ്ടിച്ച് എങ്ങനെയെങ്കിലും ഈ പ്രചാരണം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഡീലുണ്ട്. കേരളത്തില്‍ സമഗ്ര വികസനം ഉറപ്പാക്കാന്‍ ജനങ്ങളുമായിട്ടാണ് ആ ഡീല്‍. ബിജെപിയുമായി നിരന്തരം സന്ധി ചെയ്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് കാട്ടിക്കൂട്ടുന്ന ഡീലുകളാണ് അപ്പുറത്താളുള്ളത്. കുറച്ച് ദിവസം മുന്‍പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എംപിമാരം ബിജെപിക്ക് ഒരു താലത്തില്‍ വച്ചുകൊടുത്തവരാണ് ഈ കോണ്‍ഗ്രസ്. അവര്‍ക്കെതിരെ ഒരു ഷോ കോസ് നോട്ടീസ് പോലും കൊടുത്തിട്ടില്ല – അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ആവേശത്തോടെയാണ് ജനങ്ങള്‍ പറയുന്നത്. ഈ നേട്ടങ്ങള്‍ മുന്നോട്ട് പോകാനും കൂടുതല്‍ ഉണ്ടാക്കാനും ഈ ഭരണം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍. ആ ഒരു ആത്മവിശ്വാസം അവരിലും കാണാം. അത് ഞങ്ങളിലേക്കും പകര്‍ന്ന് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ശ്രദ്ധേയമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമെന്ന് പറയുന്നത്. അത് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാകുകയും ചെയ്യും – അദ്ദേഹം പറഞ്ഞു.

You cannot copy content of this page