ഞങ്ങളുടെ ഡീൽ ജനങ്ങളുമായി, ബിജെപിക്ക് ആഗ്രഹം സിപിഐഎം ഭരണത്തിൽ വരുന്നതെന്ന് ശശി തരൂർ എം പി.തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾക്കുള്ളിൽ പ്രശ്നമുണ്ടാവുക സ്വാഭാവികം. എന്നാൽ അത് കഴിഞ്ഞപ്പോൾ ഇത്തവണ കോൺഗ്രസ് ഐക്യത്തോടെ മുന്നോട്ട് പോകുന്നു. എല്ലാവരും എല്ലാത്തിലും സന്തുഷ്ടർ അല്ലെങ്കിലും പാർട്ടിയെടുത്ത തീരുമാനത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ അവർ തയ്യാറായി.
യുഡിഎഫ് ജയിക്കുക കേരളത്തിന്റെ ആവശ്യം. ഞങ്ങൾ ജയിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. എവിടെപ്പോയാലും ധൈര്യവും ആത്മവിശ്വാസവും പ്രവർത്തകരിൽ കാണുന്നു. എംഎൽഎമാരുടെ അഭിപ്രായം നോക്കിയ ശേഷം ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നോ നാലോ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർന്നു കേൾക്കുമ്പോൾ അതിനർത്ഥം സ്ഥാനാർത്ഥികൾ കഴിവുള്ളവരാണെന്നല്ലേ. എനിക്ക് യുഡിഎഫിന് ജയിപ്പിക്കുക എന്നതല്ലാതെ മറ്റൊരാഗ്രഹവും ഇല്ല. പക്ഷേ യുഡിഎഫ് അധികാരത്തിൽ വന്നാൽ അതിൽ എനിക്ക് അഭിപ്രായം പറയാനുള്ള സ്വാധീനം ഉണ്ടാകും.
വികസനത്തെ കുറിച്ചുള്ള കാര്യങ്ങളിൽ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ മുന്നിൽ ഉണ്ടാകും. യുവാക്കളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തി ഞാൻ അടുത്തിടെ നിരവധി ലേഖനങ്ങൾ ഇംഗ്ലീഷ് പത്രങ്ങളിൽ എഴുതിയിട്ടുണ്ട്. അവ പ്രകടനപത്രികയിൽ ഉൾപ്പെടുകയും സർക്കാർ വരുമ്പോൾ നടപ്പിലാക്കാൻ ഞങ്ങൾ ശ്രമിക്കുകയും ചെയ്യുമെന്നും തരൂർ പറഞ്ഞു.
സീറ്റുകളുടെ എണ്ണം പറഞ്ഞിട്ട് കാര്യമില്ല, എങ്കിലും ഞങ്ങളുടെ നേതാക്കൾ തുടക്കം മുതൽ 85 മുതൽ 100 വരെ സീറ്റുകൾ പ്രവചിച്ചിട്ടുണ്ട് അത് കിട്ടും. 14 ജില്ലകളിലും പ്രചാരണത്തിനായി എത്താൻ ഇലക്ഷൻ കമ്മീഷൻ സമയം തന്നിട്ടില്ല അതിനാൽ 13 ൽ എങ്കിലും എത്താൻ ശ്രമിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.
