Breaking News

കരാർ നൽകിയത് മൂന്നുവർഷം മുമ്പ്, വന്ദേഭാരത് തീവണ്ടികളുടെ നിർമാണം വൈകുന്നു; ഉത്തരമില്ലാതെ അധികൃതർ

Spread the love

ചെന്നൈ: വന്ദേഭാരതിൻ്റെ എട്ട് സ്ലീപ്പർ തീവണ്ടികളുടെ നിർമാണം വൈകുന്നു. ചെന്നൈ പെരമ്പൂർ ഇൻറഗ്രൽ കോച്ച് ഫാക്ടറി (ഐ.സി. ഐ.) മൂന്നുവർഷംമുൻപാണ് പൊതുമേഖലാസ്ഥാപനമായ ബെംഗളൂരുവിലെ ഭാരത് എൽത്ത് മൂവേഴ്‌സ് ലിമിറ്റഡിന് (ബെമൽ) 16 കോച്ചുകളുള്ള പത്ത് വന്ദേഭാരത് സ്ലീപ്പർ തീവണ്ടികൾ നിർമിച്ചുനൽകാനുള്ള കരാർ നൽകിയത്.

ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ആറുമാസംമുൻപ് ബെമൽ രണ്ട് തീവണ്ടികൾ കൈമാറിയിരുന്നു. ബാക്കിയുള്ള എട്ട് തീവണ്ടികളും മാർച്ചിൽ നൽകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് രണ്ട് തീവണ്ടികൾമാത്രമേ മാർച്ചിൽ കൈമാറാൻ കഴിയൂ എന്ന് അറിയിച്ചു.

രണ്ട് തീവണ്ടികളും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, ബാക്കി ആറുതീവണ്ടികൾ മാർച്ചിനുശേഷം നൽകാനുമാണ് ധാരണയുണ്ടായിരുന്നത്. എന്നാൽ, തീവണ്ടികളുടെ നിർമാണം പൂർത്തിയാക്കി എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ബെമലിൽനിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐ.സി.എഫ്. അധികൃതർ പറഞ്ഞു.

അതേസമയം, ഐ.സി.എഫ്. സ്ലീപ്പർ കോച്ചുകളോടുകൂടിയ 50 വന്ദേഭാരത് തീവണ്ടികൾ നിർമിക്കുമെന്ന് രണ്ടുവർഷംമുൻപ് അറിയിച്ചിരുന്നു. അതിൽ ആദ്യ തീവണ്ടിയുടെ നിർമാണവും പൂർത്തിയായിട്ടില്ല. 24 സ്ലീപ്പർ കോച്ചുകൾ അടങ്ങിയ തീവണ്ടികൾ നിർമിക്കുമെന്നാണ് ഐ.സി.എഫ്. അറിയിച്ചിരുന്നത്. ഇതിൽ പാൻ്റി കാർ കോച്ചുമുണ്ടാകും. സുഖകരമായ യാത്ര ഉറപ്പാക്കുന്ന ഇത്തരം തീവണ്ടികൾ ദീർഘദൂരയാത്രികർക്ക് ഏറെ ഉപകാരപ്പെടും

You cannot copy content of this page