മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കൂടുൽപ്പേരും മലയാളികളായിരുന്നു.
പരിക്കേറ്റവർ ചികിത്സയിലാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.
