ആലപ്പുഴ: ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നുവെന്നും മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോൾ വിളിച്ചിരുന്നു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലാ സെക്രട്ടറിയടക്കമുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ കാണാൻപോയപ്പോൾ മുഖ്യമന്ത്രി വിളിച്ചകാര്യം ജില്ലാ സെക്രട്ടറി ആർ നാസർ ഓർമ്മിപ്പിച്ചപ്പോൾത്തന്നെ വിളിച്ചിട്ടില്ലെന്നു സുധാകരൻ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കിൽ, ഇപ്പോൾ വിളിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ വേണ്ടാ, താൻ വിളിച്ചോളാമെന്നു പറഞ്ഞു. താൻ അദ്ദേഹത്തോടു സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വരുമെന്ന് അർഥമില്ലയെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരൻ കാലേക്കൂട്ടി തീരുമാനിച്ചതാണ് നടപ്പാക്കിയത്. ഞങ്ങൾക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ പോകുന്നവർക്കെല്ലാം ഒറ്റ ലക്ഷ്യമേയുള്ളൂ. അത് സ്ഥാനാർഥിയാകണമെന്നാണെന്നും വർഗവഞ്ചനയാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം എന്ന സ്വപ്‌നം വിഫലമാകുമെന്ന് ജി സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആറ് പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച തനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.
‘അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്. എന്നെ നേരിടുന്ന എല്‍ഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്’, ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു.
