നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയിൽ കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. എംപിമാർ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.
എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെ സുധാകരൻ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. എംപി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാൻ നീക്കം. കണ്ണൂരിൽ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർഥികളാകും. സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും, കെ. സുധാകരൻ കണ്ണൂരിലെ പ്രചാരണം നയിക്കുമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
കൊച്ചിയിൽ മുഹമ്മദ് ഷിയാസും , തൃക്കരിപ്പൂരിൽ സന്ദീപ് വാര്യറും ആറന്മുളയിൽ അബിൻ വർക്കിയും ഏറ്റുമാന്നൂരിൽ നാട്ടകം സുരേഷും മത്സരിക്കും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും സീറ്റില്ല. ശേഷിക്കുന്ന 40 സ്ഥാനാർഥികളെയും കോൺഗ്ര്സ ഇന്ന് പ്രഖ്യാപിക്കും.
