വാഷിംഗ്ടൺ: ഇറാനെതിരെ തുറന്ന യുദ്ധഭീഷണിയുമായി അമേരിക്ക. അമേരിക്കയുടെ ഒരു യുദ്ധക്കപ്പൽ കൂടി ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഡോണൾഡ് ട്രംപ്. ഇതോടെ ഈ മേഖലയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി. യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ആണ് ഇപ്പോൾ ഇറാനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നത്. ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ആണവകാരാറിൽ അമേരിക്കയുമായി ചർച്ചയിൽ ഏർപ്പെടാത്തതിനാലാണ് ഇറാനെതിരെ ഡോണൾഡ് ട്രംപ് പ്രതിരോധം കടുപ്പിച്ചത്. അമേരിക്കൻ യുദ്ധക്കപ്പൽ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. മാസീവ് അർമാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പടയാണിതെന്നും പറഞ്ഞു.
അതേസമയം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയിലേക്ക് മടങ്ങി. തുർക്കി വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ മധ്യസ്ഥതയില്‍ ചർച്ച നടത്താനാണ് ഇറാൻ്റെ ശ്രമം. എന്നിരുന്നാലും അമേരിക്കയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും യുദ്ധസമാനമായ പ്രകോപനമുണ്ടായാൽ ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ ഏത് മാർഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്.
ആണവനിർവ്യാപന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. അനുവദിച്ച സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇറാൻ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ കരാർ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു . യുഎസിന്റെ വലിയ കപ്പൽവ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാരറിൽ ഏർപ്പെടാത്തെപക്ഷം രൂക്ഷമായ ആക്രമണമാകുമെന്നും ട്രംപിൻ്റെ മുന്നറിയിപ്പ്.
