Breaking News

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിഷേധവുമായി പ്രതിപക്ഷം

Spread the love

കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് തള്ളി സ്പീക്കർ. എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയവരെ ക്രൂരമായി മർദിച്ചെന്നും ഇക്കാര്യം വേറെ എവിടെയാണ് ഉന്നയിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. അടിയന്തര പ്രാധാന്യമില്ലെന്ന് എങ്ങനെ പറയുമെന്നും വിഡി സതീശൻ‌ ചോദിച്ചു.

പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു. ബഹളത്തിന് ഇടയിലും നടപടികൾ സ്പീക്കർ തുടർന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ കവാടത്തിന് മുന്നിൽ രണ്ട് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹ സമരം ആരംഭിച്ചു. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരം ചെയ്യുന്നത്. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സമരം നിയമസഭാ കവാടത്തിലാണെങ്കിലും ഹൈക്കോടതിയ്ക്ക് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് ആരോപണത്തിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ ഇന്ന് സിിപഐഎമ്മിന്റെ വിശദീകരണയോഗം നടക്കും. വെളിപ്പെടുത്തൽ നടത്തിയ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഇന്നലെ പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിനശിച്ചത്.

You cannot copy content of this page