തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിരപരാധിയെന്ന് മാതാവ് കൃഷ്ണപ്രിയ. കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഭർത്താവുമായി സംസാരിക്കാറില്ലെന്നും കൃഷ്ണപ്രിയ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുഞ്ഞിനോട് പിതാവ് ഷിജിന് ഇഷ്ടക്കേടുള്ളതായി തോന്നിയിരുന്നു ഭർത്താവ് മടിയിൽ ഇരുത്തിയ ശേഷമാണ് മുൻപും കുഞ്ഞിന്റെ കൈയിൽ പൊട്ടൽ ഉണ്ടായിട്ടുള്ളത്. ഷിജിൻ കുഞ്ഞിനെ കൊന്നു എന്നറിഞ്ഞതിന്റെ ഞെട്ടൽ ഉണ്ടെന്നും കൃഷ്ണപ്രിയ മൊഴി നൽകി.
പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം എന്ന് ഷിജിൻ പൊലീസിന് മൊഴി നൽകി. മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തശ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസുകാരൻ ഇഹാൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി. മാതാപിതാക്കളുടെ മൊഴികളിലെ ദുരൂഹതയെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.
