എറണാകുളം എളമക്കരയിൽ വിദ്യാർഥിനി ദീക്ഷിത വാഹനാപകടത്തിൽപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. സൈക്കിളിൽ വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലന്ന് പൊലീസ് വ്യക്തമാക്കുന്നു. അപകടം ഉണ്ടാക്കിയത് വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാർ എന്നാണ് വിശദീകരണം. ഈക്കോ കാറിനകത്തുണ്ടായിരുന്ന സുഭാഷ് നഗർ സ്വദേശി രാജി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രാജിയാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും. അപകടമുണ്ടാക്കിയ ഈക്കോ കാറും പൊലീസ് കസ്റ്റഡിയിൽ. വിദ്യാർഥിനിയെ ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയി എന്ന തരത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. സൈക്കിളിൽ വരുന്ന വിദ്യാർഥി റോഡിലേക്ക് മറിഞ്ഞുവീഴുന്നതും തൊട്ടുപിന്നാലെ വരുന്ന കാർ നിർത്താതെ മുന്നോട്ടു പോകുന്നതുമായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. എന്നാൽ സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ഇന്നലെ നിർത്താതെ പോയ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തതിൽ നിന്നാണ് അപകടത്തിനിടയാക്കിയത് മറ്റൊരു വാഹനമാണെന്ന് പൊലീസിന് മനസിലായത്. തുടർന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ കാരണം വ്യക്തമായത്. വാഹനത്തിന്റെ ഡോർ അശ്രദ്ധമായി തുറന്നതാണ് അപകടത്തിന് കാരണമായത്.
