ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവാസി വ്യവസായിയുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായാണ് ഇടപാടുകൾ നടത്തിയത് എന്നും മൊഴിയുണ്ടായിരുന്നു.
‘താൻ നിരപരാധിയാണ് എന്നായിരുന്നു തുടക്കം മുതൽക്കേ ഡി മണി പറഞ്ഞിരുന്നത്. എസ്‌ഐടിക്ക് മുന്നില്‍ താന്‍ ഹാജരാകും. തന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. താൻ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും’. എന്നായിരുന്നു മാധ്യമങ്ങളോട് ഡി മണി പറഞ്ഞിരുന്നത്.ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.
