Breaking News

‘തിരക്കഥ എഴുതിയാൽ സിനിമയിൽ റോൾ തരാം’ ; ശ്രീനിയെക്കൊണ്ട് പേനയെടുപ്പിച്ച പ്രിയന്‍

Spread the love

സ്വയംവരപന്തല്‍ എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം അങ്ങനെയൊന്നും മലയാളികള്‍ മറക്കില്ല. ജെയിംസ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. രാവിലെ കവലയില്‍ വന്നിട്ട് ചോദിക്കും തിരക്കഥ വേണോ തിരക്കഥ. ഒരു ദിവസം കോരപ്പുഴ പാലത്തിനടുത്ത് വച്ച് എന്റെ കൊട്ടയിലുള്ള അഞ്ചാറ് തിരക്കഥ പ്രിയദര്‍ശന്‍ വാങ്ങിച്ചുകൊണ്ടുപോയിയെന്ന്. അപ്പോള്‍ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം തിരിച്ചുചോദിക്കുന്നു – അപ്പോള്‍ താന്‍ പ്രിയദര്‍ശന്റെ തിരക്കഥാകൃത്താണല്ലേ. അതേ എന്ന് മറുപടി പറയുന്നുണ്ട് ജെയിംസ്. പ്രിയദര്‍ശന് വേണ്ടി തന്നെയാണ് ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതുന്നതും. പിന്നീട്, ശ്രീനിവാസന്‍ എന്ന കലാകാരന്റെ പ്രതിഭ പൂര്‍ണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്.

തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശന്‍ എന്ന് ശ്രീനിവാസന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തിരക്കേറിയപ്പോള്‍ സംവിധാനവും തിരക്കഥയെഴുത്തും ഒരുമിച്ചുകൊണ്ടുപാകാന്‍ സാധിക്കാതിരുന്ന പ്രിയദര്‍ശന്‍ അന്ന് ചെന്നെയില്‍ സ്ഥിരതാമസക്കാരനായിരുന്ന ശ്രീനിയെ പ്രിയന്‍ നിര്‍ബന്ധപൂര്‍വം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി തന്റെ പുതിയ പടം എഴുതിയേ തീരൂ എന്ന് ആവശ്യപ്പെടുകയായിരുന്നു. പകരം നല്ല ഒരു റോള്‍ ഓഫര്‍ ചെയ്തു. അങ്ങനെയാണ് തിരക്കഥയെഴുത്തിലേക്ക് അദ്ദേഹം എത്തിയത്.

1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പിഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേര്‍ക്കുന്നത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍പ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങള്‍ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകര്‍ഷതാബോധമുള്ള ഒരു ഭര്‍ത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂര്‍വ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

You cannot copy content of this page