Breaking News

തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സംഭവം; ജയില്‍ ഡിഐജി എംകെ വിനോദ്കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടി വൈകുന്നു

Spread the love

തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ജയില്‍ ഡിഐജി എംകെ വിനോദ്കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടി വൈകുന്നു. സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് മേധാവിയുടെ ശുപാര്‍ശയില്‍ ഉത്തരവ് ഇറങ്ങിയില്ല. വിനോദ് കുമാറിന് വകുപ്പ് തലത്തില്‍ സംരക്ഷണമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നടപടി നീളുന്നത്.

കൈക്കൂലി വാങ്ങി ചട്ടങ്ങള്‍ അട്ടിമറിച്ച് പല പ്രതികള്‍ക്കും ഡിഐജി എംകെ വിനോദ് കുമാര്‍ അനധികൃത പരോള്‍ നല്‍കി. പത്തിലധികം തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പണം കൈമാറിയ പ്രതികള്‍ക്ക് പിന്നീട് പരോള്‍ ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗൂഗിള്‍ പേ വഴിയും ഏജന്റ് മുഖേനയും ആയിരുന്നു പിരിവ്. വിനോദ് കുമാറിന്റേതിന് പുറമേ ബന്ധുക്കളുടെ അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഹരി ഉള്‍പ്പടെ ജയിലിലേക്ക് കടത്താന്‍ സഹായിച്ചതായും സംശയിക്കുന്നു.

തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. വിനോദ്കുമാറിന്റെ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലന്‍സ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയില്‍ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് കണ്ടെത്തല്‍. വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതിലും തെളിവ് ലഭിച്ചു.

You cannot copy content of this page