Breaking News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

Spread the love

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

മാര്‍ട്ടിലെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു.

ഇന്നലെ രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയത്. ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അതിജീവിത മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. സിനിമാ മേഖലയിലും പുറത്തും നടി ഇക്കാലയളവില്‍ നേരിട്ട പ്രതിസന്ധികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നടക്കുന്ന അധിക്ഷേപവും ഇക്കൂട്ടത്തില്‍ ചര്‍ച്ചയായി. ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

You cannot copy content of this page