Breaking News

രണ്ടാം പീഡന കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

Spread the love

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്.

കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബലാത്സംഗ – ഭ്രൂണഹത്യ കേസില്‍ ഇതേ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

വിവാഹവാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാന്‍ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു.

ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. കഴിഞ്ഞമാസം 27 മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്.

You cannot copy content of this page