ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പരസ്യങ്ങൾ പ്രത്യക്ഷപെടുന്നതായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവം വലിയ ചർച്ച ആയതോടെ വിശദീകരണവുമായി ഓപ്പൺ എഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . പ്രീമിയം ഉപയോക്താക്കൾക്കുള്ള ചാറ്റിനുള്ളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്നും പ്രവർത്തനം സാധാരണ നിലയിൽ തന്നെയാണെന്നുമാണ് ഓപ്പൺ എഐ വ്യക്തമാക്കിയിരിക്കുന്നത്.
ചാറ്റ്ജിപിടി ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ താഴെ പരസ്യങ്ങൾ പ്രത്യക്ഷപെടുന്നതായിട്ടായിരുന്നു ഉപയോക്താക്കളുടെ പരാതി. ഇത് സംബന്ധിച്ച സ്ക്രീൻഷോട്ടുകളും നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചാറ്റ്ജിപിടി ഇപ്പോൾ പരസ്യങ്ങളും പ്രദർശിപ്പിച്ച് തുടങ്ങിയോ എന്ന തരത്തിലായിരുന്നു ഉപയോക്താക്കൾ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. ഉപയോക്താക്കൾ കണ്ടത് പരസ്യമല്ലെന്നും ചാറ്റ്ജിപിടിയിൽ സംയോജിപ്പിച്ച ടാർഗെറ്റ് എന്ന ആപ്പാണെന്നും ഓപ്പൺ എഐ അധികൃതർ പറയുന്നു. എന്നാൽ ചാറ്റിൽ ഒരു ബന്ധവും ഇല്ലാത്ത ആപ്പ് പ്രത്യക്ഷപ്പെട്ടതും അത് ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചതും അടിസ്ഥാനപരമായി പരസ്യം തന്നെയാണെന്നാണ് ഉയരുന്ന മറുവാദം.
സംഭവം വലിയ വാർത്ത ആയതോടെ ഈ സജഷൻ ഇപ്പോൾ ഓഫ് ചെയ്തതായി ഓപ്പൺ എഐ ചീഫ് റിസർച്ച് ഓഫീസർ മാർക്ക് ചെൻ പറഞ്ഞു. ‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ പരസ്യങ്ങളല്ലെന്നും ഞങ്ങൾ പരസ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മെച്ചപ്പെട്ട രീതിയിൽ ആയിരിക്കുമെന്നും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒന്നും ചെയ്യില്ലെന്നും ചാറ്റ്ജിപിടിയോടുള്ള വിശ്വാസത മാനിക്കുന്ന രീതിയിൽ മാത്രമായിരിക്കും എന്തും രൂപകൽപ്പന ചെയ്യൂ’ എന്ന് ചാറ്റ്ജിപിടി വൈസ് പ്രസിഡന്റ് നിക്ക് ടര്‍ലി പറഞ്ഞു.
