ഇൻഡിഗോ വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനങ്ങൾ റദ്ദാക്കിയതിന്റെയും വൈകിയതിൻ്റെയും വിശദീകരണം തേടി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും നിർദേശം നൽകി. 150 സർവീസുകളാണ് ഇൻഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക വിഷയങ്ങൾ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
ഡൽഹിയിൽ മാത്രം ഇൻഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബെംഗളൂരുവിൽ നിന്നുള്ള 32 വിമാനങ്ങളും മുംബൈയിൽ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചെക്കിൻ സോഫ്റ്റ്‍വെയർ തകരാർ ഇന്നലെ രാത്രി എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിരുന്നു. ഇത് ആഭ്യന്തര യാത്രക്കാർക്ക് തിരിച്ചടിയായി.
ഇൻഡിഗോയെ ബാധിച്ചത് സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാകുന്നുവെന്ന് ഉറപ്പാക്കാൻ ടീം കഠിനമായി ശ്രമിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.ഏത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് ഉണ്ടായത് എന്നാണ് ഡിജിസിഎ അന്വേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.
