Breaking News

പൊലിസ് അനുമതിയില്ല; വിജയ്‌യുടെ പുതുച്ചേരിയിലെ റോഡ് ഷോ മാറ്റിവെച്ചു

Spread the love

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പുതുച്ചേരിയിലെ റോഡ് ഷോ മാറ്റിവെച്ചു. റോഡ് ഷോയ്ക്ക് പൊലിസ് അനുമതി നല്‍കിയിരുന്നില്ല.ഗ്രൗണ്ടില്‍ പൊതുയോഗം നടത്താമെന്ന് പൊലിസ് നിര്‍ദേശിച്ചു. നാല് തവണയാണ് ടിവികെ നേതാക്കള്‍ റോഡ് ഷോയ്ക്കായി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും അപേക്ഷ നല്‍കിയത്.

ഇടുങ്ങിയ റോഡുകള്‍ ആണെന്നും ഗതാഗതത്തെ ഗുരുതരമായി ബാധിയ്ക്കുമെന്നും കാണിച്ചാണ് പൊലിസ് അപേക്ഷ തള്ളിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് റോഡ് ഷോ മാറ്റിയെന്നാണ് ടിവികെയുടെ വിശദീകരണം. ഡിസംബര്‍ അഞ്ചിന് റോഡ് ഷോ നടത്താനായിരുന്നു ടിവികെ അനുമതി തേടിയത്. ഉപ്പളം ഹെലിപ്പാഡ് ഗ്രൗണ്ടില്‍ ടിവികെയുടെ പൊതുയോഗത്തിന് അനുമതി നല്‍കാമെന്നും, വിജയ്ക്ക് അവിടെ പ്രസംഗിക്കാം എന്നും പൊലീസ് അറിയിച്ചിരുന്നു.

അതേസമയം, കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായുണ്ടായ ദുരന്തത്തെ കുറിച്ച് സുപ്രീം കോടതി നിയോഗിച്ച സമിതി അന്വേഷണം ആരംഭിച്ചു.
കരൂരിലെത്തിയ റിട്ടയേഡ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതി സിബിഐ അന്വേഷണ പുരോഗതി വിലയിരുത്തി. ദുരന്തമുണ്ടായ സ്ഥലം സംഘം സന്ദര്‍ശിക്കും. റാലിക്ക് അനുമതി നല്‍കിയത് സംബന്ധിച്ചും സ്ഥലത്തൊരുക്കിയ സുരക്ഷ സംബന്ധിച്ചും സംഘം വിശദമായി അന്വേഷിക്കും. ബിഎസ്എഫില്‍ ഡപ്യൂട്ടേഷനിലുള്ള സുമിത് സരണ്‍, സിആര്‍പിഎഫ് ഐജി സോണല്‍ വി മിശ്ര എന്നിവരാണ് സമിതിയിലുള്ളത്. കരൂരിലെ സിബിഐ അന്വേഷണം ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സപ്റ്റംബര്‍ 27 നുണ്ടായ ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്.

You cannot copy content of this page