സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

Spread the love

ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി.

ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ 9 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 9 പേര്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഓരോ സീസണിലും ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. രണ്ട് മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന സീസണിനിടെ കുറഞ്ഞത് 150 പേരിലെങ്കിലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

ഇതില്‍ ശരാശരി 40-42 സംഭവങ്ങള്‍ മരണത്തില്‍ കലാശിക്കാറുമുണ്ട്. വ്യക്തികള്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലായി കണ്ടുവരുന്നത്.

എന്നാല്‍ മരണസംഖ്യയുടെ ഇരട്ടിയിലധികം ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കാറുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ആദ്യ എട്ട് ദിവസത്തിനുള്ളില്‍ 8 ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങി മരണവുമാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

You cannot copy content of this page