തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. നിരവധി കേസിൽ പ്രതിയായ കൈരി കിരണിന് നേരെയാണ് വെടി വെച്ചത്. എസ് എച്ച് ഒയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വെടിയുതിർത്തത്. പ്രതിക്ക് വെടിയേറ്റില്ലെന്ന് പൊലീസ്. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയാണ് കിരൺ. തിരുവനന്തപുരത്തെ പല സ്റ്റേഷനുകളിലെയും ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് കൈരി കിരൺ.
കിരണിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു എസ്എച്ച്ഒയെ ആക്രമിക്കാൻ ശ്രമിച്ചത്. കൈയിലൊരു വെട്ടുകത്തിയുമായാണ് കിരൺ നിന്നിരുന്നത്. രണ്ട് തവണ എസ്എച്ച്ഒയ്ക്കെതിരെ വെട്ടുകത്തി വീശിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതി അക്രമാസക്തമായതോടെയാണ് എസ്എച്ച്ഒ വെടിയുതിർത്തത്. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. എസ്എച്ചഒയെ ആക്രമിക്കാൻ ശ്രമിച്ചതിന് കിരണിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയ എസ്എച്ച്ഒയെയും സംഘത്തയെയും പൊലീസ് തലപ്പത്തെ ഉന്നതർ അഭിനന്ദിക്കുകയും ചെയ്തു.
