Breaking News

ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

Spread the love

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി ബാറ്റ് വീശിയെങ്കിലും പന്ത് ബാറ്റ് എഡ്ജില്‍ തട്ടി ഉയര്‍ന്നു പൊങ്ങി സ്ലിപില്‍ വിക്കറ്റ് പ്രതീക്ഷിച്ച് നിന്ന് ഉസ്മാന്‍ ഖവാജയുടെ കൃത്യം കൈകളിലേക്കായിരുന്നു. സ്ലിപ്പില്‍ ഒരു ക്ലീന്‍ ക്യാച്ച് പൂര്‍ത്തിയായതോടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കൊപ്പം കാണികളും ആവേശത്തിലാറാടി.

സാക്ക് ക്രോളിക്ക് പിന്നാലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത്, ഗസ് അറ്റ്ക്കിന്‍സണ്‍, മാര്‍ക് വുഡ് എന്നിവരുടെ വിക്കറ്റുകളും സ്റ്റാര്‍ക് നേടി. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ഏഴ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍കിന് ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റ് നേടിയ താരമെന്ന് റെക്കോര്‍ഡിലേക്ക് ഉയരാന്‍ കഴിഞ്ഞു. ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിച്ച് ഓസ്‌ട്രേലിയ മറുപടി ബാറ്റിങ് തുടരുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലാബുഷെയ്‌നുമാണ് ക്രീസിലുള്ളത്. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് റണ്‍സിന് ഒരു വിക്കറ്റ് എന്നതാണ് ഓസ്‌ട്രേലിയയുടെ നില.

You cannot copy content of this page