Breaking News

‘ചാവേറാക്രമണം രക്തസാക്ഷിത്വം’; ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ഉമർ നബി

Spread the love

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തെ ന്യായീകരിച്ചുള്ള ചാവേർ ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുമ്പുള്ള വിഡിയോ ആണ് പുറത്തുവന്നത്. ചാവേറാക്രമണം രക്തസാക്ഷിത്വമെന്ന് വിഡിയോയിൽ ഉമർ നബി പറയുന്നു.

അതിനിടെ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്.

അതേസമയം ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, കുറ്റവാളികൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതികൾക്ക് കടുത്ത ശിക്ഷ നൽകും.ഭീകരതയുടെ വേര് അറക്കുക എന്നത് തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സോണൽ കൗൺസിൽ യോഗത്തിൽ ആയിരുന്നു പരാമർശം.

You cannot copy content of this page