കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. കുട്ടി സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു. തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും ആയിരുന്നു കുടുംബത്തിന്‍റെ നിലപാട്. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് വരെ കുട്ടിയെ സ്കൂളിലേക്ക് വിടുന്നില്ല എന്നതായിരുന്നു കുടുംബത്തിന്‍റെ തീരുമാനം.
വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്കമാക്കിയിരുന്നു. ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് അസഹിഷ്ണുതയുടെ ഉദാഹരണമെന്നും ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.
