മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തിൽ ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് വിമർശനം.
ദുരന്തവും ദുരിതവും അനുഭവിക്കുന്നവരുടെ അഭിപ്രായ സ്വരൂപണവും കൂടി നടത്തണം. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് കേരള മദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങൾ പഠിക്കാനുമാണ്.
പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. മദ്യനയത്തിൽ ഒരു ഘട്ടത്തിലും പൊതുജനത്തോട് കൂറ് പുലർത്താത്ത ഒരു സർക്കാരാണ് ഇടതു സർക്കാർ. ആസന്നമായ തിരഞ്ഞെടുപ്പുകളെ ഭയമില്ല സർക്കാരിന്. തിരഞ്ഞെടുപ്പിന് മുമ്പ് മദ്യനിരോധനം പറയുകയും കഴിഞ്ഞാൽ വർജനം പറയുകയും കടകവിരുദ്ധമായ സമീപനം സ്വീകരിക്കുകയുമാണ് സർക്കാരെന്നും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ കുറ്റപ്പെടുത്തി.
മദ്യനയം സംബന്ധിച്ച പ്രകടനപത്രിക ഇടതുമുന്നണി ഇനി പ്രസിദ്ധീകരിക്കരുത്. മുൻ തിരഞ്ഞെടുപ്പുകളിൽ നൽകിയതൊക്കെ വ്യാജമായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ് പുതിയ നയങ്ങളിലൂടെ വിളിച്ച് പറയുകയാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിച്ചു.
കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് ഇന്ന് പറഞ്ഞിരുന്നു. വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം. തദ്ദേശീയമായ എതിര്‍പ്പുകള്‍ വരാം. അത് പരിഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
