തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്നതിന് സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിന് നൽകിയിരിക്കുന്ന ‘ലാൽ സലാം’ എന്ന പേരിനെതിരെ മുതിർന്ന രാഷ്ട്രീയ നേതാവായ ചെറിയാൻ ഫിലിപ്പ് രംഗത്ത്. മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ രാഷ്ട്രീയമായി ചുവപ്പുവൽക്കരിക്കാനുള്ള ശ്രമമാണ് ഈ പേരിലൂടെ സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ചടങ്ങിന് ‘ലാൽ സലാം’ എന്ന് പേരിട്ടതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന, ലാൽ സലാം എന്നാൽ ‘ലാലിന് സലാം’ എന്നാണ് അർത്ഥമാക്കേണ്ടത് എന്നായിരുന്നു. എന്നാൽ, ഈ വിശദീകരണം ഒട്ടും വിശ്വാസയോഗ്യമല്ല എന്ന് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
‘ലാൽ സലാം’ എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ഹിന്ദി വാക്കായ ‘ലാൽ സലാം’ എന്നതിന് ‘ചുവന്ന വന്ദനം’ അഥവാ ‘ചുവപ്പൻ അഭിവാദ്യം’ (ഇംഗ്ലീഷിൽ Red Salute) എന്നാണ് ശരിയായ അർത്ഥം. മോഹൻലാലിന് ചുവപ്പൻ അഭിവാദ്യം നേരുന്ന ഒരു പാർട്ടി പരിപാടിയായി ഈ പൗര സ്വീകരണത്തെ മാറ്റാനുള്ള ദുഷ്ടലാക്ക് സർക്കാരിനുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു പേര് ബോധപൂർവം തിരഞ്ഞെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമ്യൂണിസ്റ്റ് കഥാപാത്രങ്ങളുടെ ചരിത്രപരമായ പശ്ചാത്തലമുള്ളതിനാലാണ് ചലച്ചിത്രകാരനായ ചെറിയാൻ കൽപകവാടി തന്റെ സിനിമയ്ക്ക് ‘ലാൽ സലാം’ എന്ന പേര് നൽകിയതെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയെ രാഷ്ട്രീയവൽക്കരിക്കുന്നതിലുള്ള കടുത്ത എതിർപ്പാണ് ചെറിയാൻ ഫിലിപ്പ് പ്രകടിപ്പിച്ചത്.
