ന്യൂഡല്‍ഹി: ഗുരുതരമായ ആരോപണങ്ങളില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് എഐസിസി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നിലപാട്. വ്യക്തത വരുത്താതെ തുടര്‍പരിഗണനകളില്ലെന്നും എഐസിസി വ്യക്തമാക്കി.
നിരപരാധിത്തം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും എഐസിസി വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാതെ പാര്‍ട്ടിയില്‍ ഇനി സ്ഥാനങ്ങള്‍ നല്‍കില്ലെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി എംഎല്‍എ സീറ്റ് നല്‍കേണ്ടതില്ലെന്നുമാണ് എഐസിസിയുടെ നിലപാട്. എന്നാല്‍ എംഎല്‍എ സ്ഥാനത്തില്‍ നിന്ന് രാജിവെപ്പിക്കുന്നതുമായ കാര്യത്തില്‍ എഐസിസി നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം താന്‍ നിരപരാധിയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്നും പിന്നില്‍ ചില നേതാക്കള്‍ ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ രാഹുലിന്റെ വാദം തള്ളുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. പുറത്തുവന്ന തെളിവുകള്‍ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
യുവതികളെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തില്‍ സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.
