തിരുവനന്തപുരം: കെഎസ്ഇബിയിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം. 1099 പേരാണ് മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 1300 പേരും. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ വലിയ കുറവുണ്ട്. വേനൽ മാറി മൺസൂൺ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ ഈ കുറവ് വലിയ പ്രതിസന്ധിയിലാക്കും.
ഇത് പരിഹരിക്കാൻ വിരമിച്ചവരെ 750 രൂപ ദിവസക്കൂലിക്ക് നിയമിക്കാനാണ് തീരുമാനം. 65 വയസ്സുവരെയുള്ള താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങൾ യോഗ്യത സംബന്ധിച്ച തർക്കങ്ങൾ കാരണം കോടതി കയറി മുടങ്ങിയിരുന്നു. ഇതിനുപുറമേ, തസ്തികകളുടെ പുനഃസംഘടന പൂർത്തിയാകും വരെ ഒരു തസ്തികയിലെയും ഒഴിവുകൾ പി എസ് സി റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
ലൈൻമാൻ, വർക്കർ തസ്തികകളിലെ ജീവനക്കാരുടെ കുറവ് വേനൽക്കാലത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മഴക്കാലമാകുന്നതോടെ സംസ്ഥാനമൊട്ടാകെ അറ്റകുറ്റപണികൾക്കും മറ്റും കൂടുതൽ പേരെ ആവശ്യമായി വരുന്ന സമയത്താണ് നിലവിലുള്ള തൊഴിലാളി പ്രതിസന്ധി. 750 രൂപയ്ക്ക് എത്ര പേർ ജോലിക്കെത്തുമെന്നും ആശങ്കയുണ്ട്. ആകെ 30,321 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. നിലവിൽ 28,044 പേരാണുള്ളത്. ഇതിൽനിന്നാണ് 1099 പേർകൂടി വിരമിക്കുന്നത്. ആകെ മൊത്തം 3376 ജീവനക്കാരുടെ കുറവാണ് നിലവിലുള്ളത്.
അതേസമയം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് നല്‍കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും.
6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്.ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ 200/ രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. ഇപ്പോള്‍ വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ മതിയാകുമെന്നും കെഎസ്ഇബി അറിയിച്ചു.