നടൻ വിനായകനെതിരെ കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. വിനായകൻ ഒരു പൊതുശല്യം, കലാകാരൻമാർക്ക് അപമാനമായി ഈ വൃത്തിക്കെട്ടവൻ മാറുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. ഇയാളെ സർക്കാർ പിടിച്ചുക്കെട്ടികൊണ്ട് പോയി ചികിത്സ നൽകണം.
വേടൻ ലഹരിക്കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു. സിനിമ മേഖലയിൽ എത്ര ആളുകൾ അതിന് തയ്യാറാക്കുന്നുണ്ട്. വിനായകൻ എന്ന പൊതുശല്യത്തെ സർക്കാർ ചികിത്സ നൽകണം, അല്ലെങ്കിൽ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി. എല്ലാവരെയും തെറി പറഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും ഷിയാസ് ചോദിച്ചു.
ഗായകന്‍ യേശുദാസിനും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ വിനായകനെതിരെ കോൺഗ്രസ് നേതാവ് പൊലീസില്‍ പരാതി നൽകിയിരുന്നു. കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വിനായകനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖര്‍ക്കെതിരെ അവഹേളനം നടത്തുന്നത് വിനായകന് ഹരമാണെന്ന് പരാതിയില്‍ പറയുന്നു.
നിരവധി കേസുകളില്‍ പ്രതിയായ വിനായകനെതിരെ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. വിനായകന്റെ മാനസികനില പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. യേശുദാസിനും അടൂരിനുമെതിരായ പോസ്റ്റ് വിനായകന്‍ പിന്‍വലിച്ചിരുന്നു.
ഇന്നലെയായിരുന്നു യേശുദാസിനേയും അടൂരിനേയും അധിക്ഷേപിച്ച് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിനായകന്റെ പ്രതികരണം.
