‘അടിയന്തരാവസ്ഥ ഇരുണ്ട അധ്യായം’; ഇന്ദിരാ ​ഗാന്ധിയെയും സഞ്ജയ് ​ഗാന്ധിയെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

Spread the love

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ഡോ. ശശി തരൂർ എംപി.
ശശി തരൂർ എഴുതിയ ലേഖനത്തിലാണ് വിമർശനം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്.

അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം നാം ഉൾക്കൊള്ളണമെന്നും തരൂർ ഓർമ്മപ്പെടുത്തുന്നു.ഇന്ദിരാ ഗാന്ധിയുടെ കാർക്കശത്വം പൊതുജീവിതത്തെ ഭീതിയിലാക്കി. തടങ്കലിലെ പീഡനങ്ങളും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിയാതെ പോയി. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’യിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം.

21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കിയതും, പത്രങ്ങളുടെ വായ് മൂടിക്കെട്ടിയതും, രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തിയതുമാണ് അതിസാരം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കഠിന പരീക്ഷണത്തിലായെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അതിനിടെ ശ്വാസം പിടിച്ചു നിർത്തിയ അവസ്ഥയിലായിരുന്നു.അൻപത് വർഷങ്ങൾക്കിപ്പുറവും ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമ്മയിൽ മായാതെ കിടക്കുന്നു എന്നും തരൂർ ലേഖനത്തിൽ പറയുന്നു.

അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ ഒരു താത്കാലിക ക്രമം സ്ഥാപിച്ചുവെന്ന്, അല്ലെങ്കിൽ ജനാധിപത്യ രാഷ്ട്രീയത്തിലെ അരാജകത്വത്തിൽ നിന്നും താത്കാലിക ആശ്വാസം കിട്ടിയെന്നുമാണ് ചിലർ വാദിച്ചത്.

എന്നാൽ, അധികാരത്തിന്റെ അതിക്രമം സ്വേച്ഛാധിപത്യ ഭാവത്തിലേക്ക് ചായുന്നതിന്റെ നേർഫലമായിരുന്നു ഈ ക്രൂരതകൾ.രാഷ്ട്രീയ ക്രമത്തിനുവേണ്ടി രാഷ്ട്രത്തിന്റെ ആത്മാവിന്റെ വില കൊടുത്തു എന്നാണ് തരൂർ അഭിപ്രായപ്പെടുന്നത്.

വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സംസാരിക്കാനും ഉള്ള മൗലികാവകാശങ്ങൾ ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളെ അവഗണിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവുകൾ ആയിട്ടുണ്ട്.നീതിന്യായ വ്യവസ്ഥ പിന്നീട് അതിന്റെ നട്ടെല്ല് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും, തുടക്കത്തിലെ ഇടർച്ച എളുപ്പത്തിൽ മറക്കാനാകുന്നതല്ല.
ഈ അതിക്രമങ്ങൾ അനേക മനുഷ്യർക്കും ആഴത്തിലുള്ളവും ശാശ്വതവുമായ നാശം വിതറിയതായും, പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും വേറിട്ടു നിൽക്കുന്നു എന്നും അദ്ദേഹം പറയുന്നു.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം 1977 മാർച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ, ഇന്ദിരാ ഗാന്ധിയും അവരുടെ പാർട്ടിയും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിൽ ജനങ്ങൾ അവരുടെ പ്രതികരണം പ്രകടിപ്പിച്ചെന്നും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

You cannot copy content of this page