തിരുവനന്തപുരം:ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ച സംഭവത്തിൽ ഒന്നാംപ്രതി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഐഎമ്മെന്നും വിഡി സതീശൻ വിമർശിച്ചു.
ആർ എം പിയുടെ ഉദയത്തോടെ വടകരയിൽ സിപിഐഎമ്മിന്റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി പിയെ പോലെ ആർ എം പിയെയും ഇല്ലാതാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു ഡിഎഫ് പ്രതിരോധിക്കും. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഹരിഹരൻ്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു ഡി എഫും ആർ എം പിയും വ്യക്തമാക്കിയതാണെന്നും വി ഡി സതീശൻ പറഞ്ഞു.
