Breaking News

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

Spread the love

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്.

ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അടുത്തിടെ കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചിരുന്നുു.കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലായിരുന്നു ഈ സംഭവം. കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞു.ഇതോടെ ഭീഷണിയായി. കടയുടമയെ അടിച്ച ശേഷം ബൈക്കില്‍ കയറി പോയ യുവാവ് ഏറെ നേരത്തിന് ശേഷം സുഹൃത്തുമായി മടങ്ങിയെത്തിശേഷം കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.

You cannot copy content of this page