Breaking News

വിഴിഞ്ഞത്ത് ഔദ്യോഗിക പ്രഭാഷകരാരും ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞില്ല, അതില്‍ ലജ്ജിക്കുന്നു: ശശി തരൂര്‍

Spread the love

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡോ ശശി തരൂര്‍ എംപി. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാത്തതില്‍ ലജ്ജിക്കുന്നുവെന്ന് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് താന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിലൂടെ ഡോ. ശശി തരൂര്‍ എംപി വ്യക്തമാക്കി.വിഴിഞ്ഞത്ത് തുറമുഖനിര്‍മാണം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഇതൊരു ചരിത്ര ദിവസമാണെന്നും സൂചിപ്പിച്ച് 2015ല്‍ ഉമ്മന്‍ ചാണ്ടി പങ്കുവച്ച ഒരു പോസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാണ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സംസാരിക്കാത്തതിലും പ്രധാനമന്ത്രി ഉന്നയിച്ച വിമര്‍ശനത്തിലും രാജീവ് ചന്ദ്രശേഖറിനെ വേദിയിലിരുത്തിയതിനും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെത്തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്നലെ മാധ്യമങ്ങളിലൂടെ ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. പിന്നീട് അര്‍ദ്ധരാത്രിയോടെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

ശശി തരൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല.

You cannot copy content of this page