പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് കൈമാറിയ ആരാധകൻ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തും. ഇയാൾ വിദേശത്താണെന്നാണ് സംശയം. രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയിൽ കെട്ടി ലോക്കറ്റ് ആക്കി നൽകിയ വിയ്യൂരിലെ ജ്വല്ലറിയിൽ വേദന എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കരുതിയായിരുന്നില്ല താൻ മാല നിർമിച്ച് നൽകിയത് എന്നായിരുന്നു ജ്വല്ലറി ഉടമ സന്തോഷ്‌കുമാറിന്റെ പ്രതികരണം.
വേടനുമായി മുൻപ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നൽകി. കേസിൽ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് വേടൻ ജയിലിൽ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.