മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന സമ്മർദ്ദം ശക്തമാക്കിയതിലൂടെ പി.വി.
അൻവർ ലക്ഷ്യമിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനമെന്ന് സൂചന.
താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയോ, ഉപതിരഞ്ഞെടുപ്പിന് മുമ്ബ് യു.ഡി.എഫ് പ്രവേശനം സാദ്ധ്യമാക്കുകയോ വേണമെന്നാണ് അൻവറിന്റെ ആവശ്യം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ്. 2021ല്‍ നിലമ്ബൂർ സീറ്റ് വിട്ടുകൊടുത്തപ്പോള്‍ അടുത്ത തവണ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന് പാർട്ടി ഉറപ്പ് നല്‍കിയിരുന്നതായി ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നു. ഡി.സി.സി പ്രസിഡന്റാക്കാമെന്ന വാഗ്ദാനം പാലിക്കാത്തത് പോലെ, നിലമ്ബൂരില്‍ തഴഞ്ഞാല്‍ മറ്റു വഴികള്‍ തേടേണ്ടിവരുമെന്നാണ് ഷൗക്കത്തിന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസിലെ പടയില്‍ നോട്ടമിട്ട എല്‍.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിട്ടില്ല. ഷൗക്കത്തിനെ സ്വീകരിക്കാൻ സി.പി.എം തയ്യാറാണെന്നത് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനില്‍ക്കെ നിലമ്ബൂരിലെ വിജയം പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസമേകും. സിറ്റിംഗ് സീറ്റിലെ തോല്‍വി സർക്കാരിനെതിരെ ജനവികാരമെന്ന പ്രചാരണത്തിനും കരുത്തേകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അൻവർ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്തിയാല്‍ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ബാധിക്കും. അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന് കോണ്‍ഗ്രസിനോട് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അവസരമാക്കി, വി.എസ്. ജോയിയ്ക്കായുള്ള അവകാശവാദത്തില്‍ നിന്ന് പിൻവലിയാൻ, യു.ഡി.എഫ് പ്രവേശനമെന്ന ഉപാധി മുന്നോട്ടുവയ്ക്കാനാണ് അൻവറിന്റെ നീക്കം. ഇന്ന് നിലമ്ബൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം അൻവർ വിളിച്ചിട്ടുണ്ട്. തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ നേരില്‍ കണ്ട് നിലപാടറിയിക്കും
യു.ഡി.എഫ് പ്രവേശനം സാദ്ധ്യമായില്ലെങ്കില്‍ തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാവും. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിലൂടെ കൈവരുന്ന സാദ്ധ്യത ഇനി ലഭിച്ചേക്കില്ലെന്നും അൻവർ കണക്കുകൂട്ടുന്നുണ്ട്. ദേശീയതലത്തിലെ തൃണമൂലിന്റെ നിലപാടുകള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫില്‍ എടുക്കുന്നതിനോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ട്. യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ക്കും പൂർണ്ണസമ്മതമില്ല. അൻവറിന് മുന്നില്‍ തടസ്സം നില്‍ക്കേണ്ടെന്നാണ് നിലപാടെങ്കിലും പിന്നീട് ബാദ്ധ്യതയാവുമോ എന്ന ആശങ്ക മുസ്‌ലിം ലീഗിനുണ്ട്.