Breaking News

കലയന്താനി കൊലപാതകം; ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാൻ കണ്ടെത്തി

Spread the love

ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫ് കൊലപാതകത്തിൽ നിർണായക തെളിവായ ഓമിനി വാൻ കണ്ടെടുത്തു. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ മുഖ്യപ്രതി ജോമോൻ്റെ സുഹൃത്തിൻറെ ഉടമസ്ഥതയിലുള്ളതാണ് കണ്ടെത്തി. അഞ്ചിരി കവല കുറിച്ചി പാടത്തുള്ള വീട്ടിൽ നിന്നാണ് ഓമിനി കണ്ടെത്തിയത്.

വ്യാഴാച പുലർച്ചെ പ്രതികളായ നാല് പേരും ഈ വാഹനത്തിലാണ് സഞ്ചരിച്ചത്. ബിജുവിന്റെ സ്കൂട്ടർ തട്ടിയിട്ട ശേഷം ഈ വാഹനത്തിൽ വെച്ച് മർദിക്കുകയും കടത്തികൊണ്ടു പോകുകയുമായിരുന്നു. വാനിൽ കയറ്റിയ ശേഷം ബിജുവിനെ മർദിച്ചത് ആഷിഖും, മുഹമ്മദ്‌ അസ്‌ലവും ചേർന്നായിരുന്നു. വാൻ ഓടിച്ചത് മുഖ്യപ്രതി ജോമോനാണ്. ബിജുവിന്റെ സ്കൂട്ടർ നാലാംപ്രതി ജോമിൻ കുര്യൻ എറണാകുളം വൈപ്പിനിലെ കേന്ദ്രത്തിൽ എത്തിച്ചു നൽകുകയും ചെയ്തിരുന്നു.

എന്നാൽ പ്രതി ജോമോന്റെ ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിനെന്നുപറഞ്ഞാണ് വാഹനം കൊണ്ടുപോയതെന്ന് ഓമിനി ഉടമ സിജോ ട്വന്റി ഫോറിനോട് പറഞ്ഞു. ക്രൂരമായ കൊലപാതകം നടന്നത് വാർത്തകളിലൂടെയാണ് താൻ അറിഞ്ഞത്. കൊലപാതകം നടന്ന ദിവസം രാവിലെ 9 മണിയോടെ വാഹനം തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. താക്കോലിനായി വിളിച്ചെങ്കിലും ജോമോന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നും സിജോ പറഞ്ഞു.
സ്ഥലത്ത് ഫോറെൻസിക്ക് സംഘത്തിന്റെ ശാസ്ത്രീയമായ പരിശോധന നടക്കുകയാണ്. വാഹനത്തിനുള്ളിൽ രക്തക്കറ അടക്കമുള്ളവ ഉണ്ടായിരുന്നുവെന്ന് ഫോറെൻസിക്ക് സംഘത്തിന്റെ ആദ്യ പരിശോധനയിൽ കണ്ടെത്തി. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇന്നലെ പ്രതികളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രധാനമായും ബിജുവിനെ തട്ടി ക്കൊണ്ടുപോയി വാൻ കണ്ടെത്തുക തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

അതേസമയം, കേസിൽ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി.ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ജോൺസന് വേണ്ടി പൊലീസ് പ്രൊഡക്ഷൻ വാറണ്ട് നൽകി.

You cannot copy content of this page