തിരുവനന്തപുരം: വിവിധ ജനകീയ വിഷയങ്ങളുന്നയിച്ച് യു.ഡി.എഫ് സമരരംഗത്തേക്ക്. കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ തീരദേശ സമരയാത്രയും, തദ്ദേശ സ്ഥാപന ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാർ നടപടിക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഏപ്രില്‍ 4-5 തീയതികളില്‍ രാപ്പകല്‍ സമരവും നടത്തും.
വന്യമൃഗ ആക്രമത്തിനെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫിസുകള്‍ക്കു മുന്നില്‍ ഏപ്രില്‍ 10ന് പ്രതിഷേധ മാര്‍ച്ച് നടത്താനും യു.ഡി.എഫ് തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.
തീരദേശ സമരയാത്ര ഏപ്രില്‍ 21ന് കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നാരംഭിച്ച് ഏപ്രില്‍ 29ന് വിഴിഞ്ഞത്ത് സമാപിക്കും. ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് മൂലം പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലായ സാഹചര്യത്തിലാണ് ഏപ്രില്‍ 4ന് വൈകീട്ട് 4 മുതല്‍ 5ന് രാവിലെ 8 വരെ രാപ്പകല്‍ സമരം നടത്തുന്നത്. ഇക്കൊല്ലം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തില്‍ 56 ശതമാനം മാത്രമാണ് നല്‍കിയത്. നടപ്പ് സാമ്ബത്തിക വര്‍ഷം 7746.30 കോടി രൂപ വകയിരുത്തിയതില്‍ ഇതുവരെ 4338.54 കോടി മാത്രമാണ് ചെലവഴിക്കാന്‍ സാധിച്ചതെന്നും ഹസന്‍ പറഞ്ഞു.