ഒമ്പത് മാസങ്ങൾക്ക് ശേഷം മടക്കം; സുനിത വില്യംസ് നാളെ തിരികെയെത്തും

Spread the love

വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും നാളെ തിരികെയെത്തും. അമേരിക്കൻ സമയം നാളെ വൈകീട്ട് ആറോട് കൂടിയായിരിക്കും പേടകം ഭൂമിയില്‍ പതിക്കുക. നാസ തന്നെയാണ് ഈ കാര്യം സ്ഥീരികരിച്ചത്. കാലാവസ്ഥ അനുകൂലമായതിനാലാണ് മടക്കയാത്ര നേരത്തെയാക്കിയത്. ഇരുവരെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്നലെ എത്തിയിരുന്നു.

അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയര്‍ന്നത്. പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണ് ഉണ്ടായിരുന്നത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നീ നാല് ബഹിരാകാശ സഞ്ചാരികളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്.സുനിതാ വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകത്തിന്‍റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം.

ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.

You cannot copy content of this page