ഗുണ്ടൂർ: ആറ് വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ. പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച കരഞ്ഞ കുഞ്ഞിനോടാണ് അമ്മയുടെ കൊടും ക്രൂരത. ദിവസങ്ങളായി പട്ടിണിയിലായതിന് പിന്നാലെ സമീപത്തെ ചവറ് കൂനയിൽ ഭക്ഷണ മാലിന്യം തെരഞ്ഞ് ഭക്ഷിക്കുന്ന കുഞ്ഞിനെ അയൽക്കാർ രക്ഷപെടുത്തുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പാൽനാഡു ജില്ലയിലെ സാറ്റേനപല്ലേയിലാണ് സംഭവം. ഞായറാഴ്ചയാണ് അയൽവാസികൾ ആറ് വയസുകാരിയെ മാലിന്യക്കൂനയിൽ ഭക്ഷണം തേടുന്ന നിലയിൽ കണ്ടെത്തിയത്.
ആറുവയസ്സുകാരിയുടെ അമ്മയായ മാധവി എന്ന യുവതിയെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയിട്ടുള്ളത്. ഞായറാഴ്ചയാണ് അയൽവാസി വിവരം ചൈൽഡ് ലൈനിനെ അറിയിക്കുന്നത്. വിവാഹമോചിതയായ മാധവി വിവിധ വീടുകളിൽ വീട്ടുജോലി ചെയ്താണ് ആറുവയസുള്ള മകളെ വളർത്തിയിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കളിപ്പാട്ടത്തിനും വസ്ത്രത്തിനുമായി വാശി പിടിച്ച കുഞ്ഞിനെ മാധവി ഭക്ഷണം നൽകാതെ ശിക്ഷിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ചതിനും അവഗണിച്ചതിനും ജുവനൈൽ നിയമങ്ങൾ അനുസരിച്ചാണ് മാധവിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മകളെ ഇവർ വീട്ടിലെ കബോർഡിൽ പൂട്ടിയിട്ട് ശിക്ഷിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
അതേസമയം കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി പൊലീസ് വിശദമാക്കി. മറ്റൊരു സംഭവത്തിൽ അമ്മയുടെ ലിവിംഗ് പാർട്ണറായ യുവാവ് പത്ത് വയസുകാരനെ ആക്രമിച്ചതിന് പിടിയിലായി. ഭർത്താവുമായി പിരിഞ്ഞ ശേഷം യുവതി രണ്ട് മക്കൾക്കൊപ്പം മറ്റൊരാളുടെ കൂടെയായിരുന്നു താമസം. പത്ത് വയസുകാരനെ മൊബൈൽ ചാർജ്ജറിന്റെ വയർ ഉപയോഗിച്ച് അടിക്കുകയും മുറിവുകളിൽ മുളകുപൊടി തേച്ചുമായിരുന്നു യുവാവിന്റെ ആക്രമണം.