Breaking News

‘ഞാൻ മോശം ഭാഷയിൽ സംസാരിച്ചെന്ന് ചിലർ പറയുന്നു’; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി

Spread the love

ഭോപാൽ: വിദ്വേഷ പ്രസംഗം നടത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനു മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ മോശം ഭാഷയിൽ സംസാരിച്ചെന്നു ചിലർ പറയുന്നു. അവർ വാചകമടിക്കുന്നവരും ഞങ്ങൾ പ്രവർത്തിക്കുന്നവരുമാണെന്ന് മോദി പറഞ്ഞു. മധ്യപ്രദേശിലെ മൊറീനയിൽ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും തുല്യ അവസരവും അവകാശവും എന്നതാണു ബിജെപി നയം. രാജ്യത്തെ വിഭവങ്ങൾക്ക് ആദ്യ അവസരം ദരിദ്രർക്കും ആദിവാസികൾക്കുമാണ്. കേന്ദ്രസർക്കാരിന്റെ വികസനത്തിനു മതഭേദമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾ മതം നോക്കാതെയാണു നടപ്പാക്കിയിട്ടുള്ളതെന്നു പറഞ്ഞ മോദി, കോൺഗ്രസ് പ്രധാനമന്ത്രിമാര്‍ മുസ്‌ലിം വിഭാഗത്തിനു പ്രത്യേക പ്രാധാന്യം നൽകിയെന്ന് ആവർത്തിച്ചു. ഒബിസി വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംകൾക്കു സംവരണം നൽകുകയാണു കോൺഗ്രസ് ചെയ്യുന്നതെന്നും കർണാടകയിലും അതു നടപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിംകൾക്കു സ്വത്ത് വീതിച്ചു നൽകുമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗമാണു വിവാദമായത്. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്നാണു രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്. തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്ഗഡിലും സമാനമായ പരാമർശങ്ങൾ മോദി തുടർന്നു. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും ഒട്ടേറെ വ്യക്തികളും തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.

You cannot copy content of this page