Breaking News

പാലക്കാട് അധ്യാപകനെതിരെ കൊലവിളി; സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

Spread the love

പാലക്കാട്: തൃത്താലയില്‍ അധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.

കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.അതേ സമയം, വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു.

ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്. ഫോൺ വാങ്ങിയതിലും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

You cannot copy content of this page