Breaking News

പത്തനംതിട്ടയിലെ ബലാത്സം​ഗ കേസ്; 58 പേർ പ്രതികൾ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു

Spread the love

പത്തനംതിട്ട: കായിക താരമായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി വിനോ​ദ്കുമാർ. കേസിൽ 58 പ്രതികളാണ് ഉളളത്. ഇതുവരെ അറസ്റ്റിലായത് 43 പേരാണെന്നന്നും എസ് പി വ്യക്തമാക്കി. കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. പെൺകുട്ടി അഞ്ച് തവണ കൂട്ടബലാത്സം​ഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. പ്രതികളിലൊരാൾ വിദേശത്താണ്. ഇയാളെ ഉടൻ നാട്ടിൽ എത്തിക്കാനുള്ള നടപടി തുടങ്ങി. ഇയാളെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ഇപ്പോൾ കേസ് അന്വേഷണം പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പത്ത് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആറു പേരെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തു. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു സിഡബ്ല്യുസിക്ക് പ്രാഥമിക ഘട്ടത്തിൽ പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴി. തുടർന്ന് ഡയറിക്കുറുപ്പിൽ നിന്നും പെൺകുട്ടി ഉപയോഗിച്ച മൊബൈൽ ഫോണിൽ നിന്നുമടക്കം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. അത് ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് കേസിൽ ആകെ 58 പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലായി 29 എഫ്ഐആറുകൾ ആകെ രജിസ്റ്റർ ചെയ്തു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.

You cannot copy content of this page