വാഷിങ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന അനുസ്മരണ പാസ്‌പോർട്ടുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. ജൂലായിൽ നടക്കുന്ന ആഘോഷങ്ങളുടെ മുന്നോടിയായാണ് ഈ നടപടി. ഇതിനകം തന്നെ എല്ലാ അമേരിക്കൻ കറൻസികളിലും ട്രംപിന്റെ ഒപ്പും, അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച സ്വർണ്ണ നാണയവും പുറത്തിറക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
പുതിയ പാസ്‌പോർട്ടുകളുടെ ഉള്ളിലെ പേജിൽ, 1776-ലെ സ്വാതന്ത്ര്യപ്രഖ്യാപന ഒപ്പിടൽ ചടങ്ങിന്റെ ചിത്രത്തിന് എതിർവശത്തായിട്ടായിരിക്കും ട്രംപിന്റെ ചിത്രം നൽകുകയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രേഖകളിലൊന്നായ യുഎസ് പാസ്‌പോർട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ തന്നെ, കൂടുതൽ ആകർഷകമായ ചിത്രങ്ങളും പ്രത്യേക രൂപകൽപ്പനയും ഇതിൽ ഉൾപ്പെടുത്തുമെന്ന് വക്താവ് ടോമി പിഗോട്ടും വ്യക്തമാക്കി. ഈ ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ടുകൾ ലഭിക്കുന്നതിന് പൗരന്മാർ അധിക തുക നൽകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ജൂലായിൽ നടക്കുന്ന പ്രഖ്യാപനത്തോടെയാകും ഈ പാസ്‌പോർട്ടുകൾ ഔദ്യോഗികമായി വിതരണം ചെയ്തു തുടങ്ങുക.
ആഘോഷങ്ങളുടെ ഭാഗമായി സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങളാണ് വരുന്നത്. അമേരിക്കയുടെ പുതിയ പേപ്പർ കറൻസികളിൽ പ്രസിഡന്റ് ട്രംപിന്റെ ഒപ്പ് രേഖപ്പെടുത്തുമെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് അമേരിക്കൻ കറൻസിയിൽ വരുന്നത് ഇതാദ്യമാണ്. ഇതിന് പുറമെ യുഎസ് മിന്റ് അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച പ്രത്യേക സ്വർണ്ണ നാണയങ്ങളും പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്.
വീണ്ടും അധികാരത്തിലെത്തിയ ശേഷം, സർക്കാർ പദ്ധതികളെ തന്റെ പേരും വ്യക്തിത്വവുമായി ബന്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ഫെഡറൽ പ്രോഗ്രാമുകൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ, നാവിക ആസ്തികൾ എന്നിവയിലൊക്കെ ട്രംപിന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സർക്കാർ സംരംഭങ്ങളെ പ്രസിഡന്റിന്റെ ബ്രാൻഡിംഗുമായി കൂട്ടിയിണക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
