Breaking News

ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാനുള്ള സംസ്ഥാന നീക്കത്തിന് തിരിച്ചടി

Spread the love

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സാധ്യത മങ്ങി. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഇന്ന് പൂർത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ കർശന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായത്.

യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദം ഉന്നയിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ നോഡൽ കൗൺസിലിന് കത്ത് നൽകിയിരുന്നു. വാദം ഉന്നയിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചീഫ് ജസ്റ്റിസ് കോടതിയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, മറ്റു സീനിയർ അഭിഭാഷകരുടെ വാദം നീണ്ടു പോയതിനാൽ ജയ്ദീപ് ഗുപ്തയ്ക്ക് വാദം ഉന്നയിക്കാൻ കഴിഞ്ഞിരുന്നില്ല.

യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഏറെക്കുറേ മറ്റു സീനിയർ അഭിഭാഷകർ വാദിച്ചതിനാലാണ് ഇനിയുള്ള അഭിഭാഷകരോട് വാദം വെട്ടിചുരുക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന് ഇനി യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്ക് ഒപ്പം വാദിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.

കോടതി ഇടപെടലിനെ എതിർക്കും, നിലപാടിൽ മാറ്റമില്ല- സർക്കാർ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോടതി ഇടപെടുന്നതിനെ ശക്തമായി എതിർക്കുമെന്ന് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മതപണ്ഡിതരടങ്ങുന്ന സമിതിയാണ്. അക്കാര്യം യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്കൊപ്പം വാദിച്ചാലും കോടതിയിൽ വ്യക്തമാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

അതേസമയം, ക്ഷേത്രത്തിൽ ആരൊക്കെ പ്രവേശിക്കാമെന്ന എൻ.എസ്.എസ്. ഉൾപ്പടെയുള്ള ചില കക്ഷികളുടെ വാദത്തോട് സർക്കാർ വിയോജിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ജയ്ദീപ് ഗുപ്ത കോടതിയിൽ പറയുമോ എന്ന കാര്യത്തിൽ വ്യക്തയില്ല. ജയ്ദീപ് ഗുപ്തയുടെ ഭാഗത്തുനിന്ന് യുവതി പ്രവേശനത്തെ അനുകൂലിച്ച് പരാമർശം നടത്തിയാൽ അത് ആത്മഹത്യാപരമായിരിക്കുമെന്ന വാദവും ചില സർക്കാർ വൃത്തങ്ങൾക്കുണ്ട്. അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽപോലും അത് ദീർഘകാലം തങ്ങളെ വേട്ടയാടുമെന്ന ആശങ്കയിലാണ് സർക്കാർ വൃത്തങ്ങൾ.

You cannot copy content of this page