സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിനെ പോലെ കേരള പാർട്ടിയല്ല, ദേശീയ പാർട്ടിയാണ് ഞങ്ങൾ. സ്ഥാനാർഥി പ്രഖ്യാപനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുകാലത്തും ഇത്രയും ചെറിയ കാലയളവിൽ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നോമിനേഷൻ ഫോം പോലും കിട്ടുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് അധിക താമസം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് തന്നെ സ്ഥാനാർഥി പട്ടിക പുറത്തുവരും. പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. സർക്കാരിനെതിരെ ശക്തമായ ജനവികാരം കാണാൻ കഴിയും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരന്റിയിൽ ജനങ്ങളിൽ വലിയ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. നാളെ മുതൽ സജീവമായ പ്രവർത്തനത്തിലേക്ക് കടക്കും. യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യഥാർഥ പ്രശ്‌നം സിപിഐഎമ്മിലാണ്. സിപിഐഎമ്മിനകത്ത് ഇത്രയും കലഹം ഉണ്ടായ കാലം ഉണ്ടായിട്ടില്ല. എത്ര നേതാക്കളാണ് പുറത്തുവന്നത്. പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് ഇടതുമുന്നണിയിലും സിപിഐഎമ്മിലുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകുമെന്ന് അദേഹം വ്യക്തമാക്കി.
കെ സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. മൂന്ന് നാല് എംപിമാർക്ക് മത്സരിക്കണമെന്നുണ്ട്. അത് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് സമിതിയാണ്. അവർ ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ എല്ലാവരും അംഗീകരിക്കും. കെ സുധാകരന് ഏറ്റവും വലുത് പാർട്ടിയാണ്. പാർട്ടിയ്ക്ക് വേണ്ടിയാണ് അദേഹം എന്നും ജീവിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
