ന്യൂഡൽഹി ∙ ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോൾ ഇന്ത്യയിലടക്കം ഒട്ടേറെ രാജ്യങ്ങളിൽ ജനജീവിതത്തെയും വ്യവസായങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയിലെ കുടിവെള്ള വ്യാപാരത്തിനു വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ശുദ്ധമായ കുടിവെള്ളം ഇന്ത്യയിൽ സുലഭമാണെങ്കിലും അതു നിറയ്ക്കാനുള്ള കുപ്പികളുടെ നിർമാണ ചെലവു കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിനു തിരിച്ചടിയായത്.
46,150 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായം. അതിവേഗം വളരുന്ന ഈ മേഖലയിൽ കണ്ണുവച്ചാണ് വ്യവസായ ഭീമൻമാർ അടക്കം കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. എന്നാൽ വെള്ളം നിറയ്ക്കുന്ന കുപ്പി, അടപ്പ്, കമ്പനിയുടെ പേരുവിവരങ്ങൾ അടങ്ങിയ ലേബലുകൾ, പാക്കിങ് വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണത്തിനു ആവശ്യമായ അസംസ്കൃത വസ്തുവായ പോളിമറിന്റെ വിലയാണ് വർധിച്ചത്. സിന്തറ്റിക് പോളിമറായ പോളിത്തീനിൽനിന്നുമാണ് കുപ്പികൾ നിർമിക്കുന്നത്. ക്രൂഡ് ഓയിലിൽനിന്നുമാണ് ഇവ വേർതിരിച്ചെടുക്കുന്നത്.
ഇറാനിൽ സംഘർഷം ആരംഭിച്ചതിനു ശേഷം മാത്രം പോളിമറിന്റെ വില 12 ശതമാനമാണ് വർധിച്ചത്. ഒരു ചെറിയ കുപ്പി നിർമിക്കുന്നതിനുള്ള ചെലവ് 1.45 രൂപയായിട്ടാണ് വർധിച്ചത്. നേരത്തേയിത് 1.10 രൂപ മാത്രമായിരുന്നു. അതേസമയം പൊളിമർ ഒരു കിലോഗ്രാമിനു 32 രൂപയായി ഉയർന്നു. നേരത്തേ ഇത് 18 രൂപയായിരുന്നു. ഇതുപോലെ കുപ്പിയുടെ അടപ്പുകൾ, ലേബലുകൾ എന്നിവ നിർമിക്കാനുള്ള സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു കുപ്പി കുടിവെള്ളത്തിനു 20 രൂപയാണ് ശരാശരി വില. വേനൽക്കാലം ആരംഭിച്ചതോടെ കുപ്പിവെള്ളത്തിനുള്ള ആവശ്യകതയും വർധിച്ചിട്ടുണ്ട്.
