കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥചർച്ചയ്ക്ക് നിർദേശിച്ച് ഹൈക്കോടതി. ചർച്ചയ്ക്കായി ചൊവ്വാഴ്ച ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികളോടും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ.) ഭാരവാഹികളോടും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർദേശിച്ചു.
ചർച്ചയ്ക്ക് സമ്മതിച്ച സാഹചര്യത്തിൽ ഹർജി വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചവരെ നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കണമെന്നും ഇവർക്കെതിരേ മാനേജ്‌മെന്റ് ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. സീനിയർ അഭിഭാഷകനെയായിരിക്കും ചർച്ചയ്ക്കായി നിയോഗിക്കുക.
പണിമുടക്ക് അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളുടെയടക്കം പ്രവർത്തനത്തിന് തടസ്സമായെന്നുകാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണ് പരിഗണിച്ചത്.
