Breaking News

ആറുവരിപ്പാത: മലപ്പുറം ജില്ലയിൽ മാർച്ച് 31-ന് പൂർത്തിയാകും

Spread the love

കുറ്റിപ്പുറം(മലപ്പുറം): ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണം ജില്ലയിൽ 31-ന് പൂർത്തിയാകും. കൂരിയാട് കഴിഞ്ഞവർഷം സർവീസ് റോഡ് ഉൾപ്പെടെ തകർന്ന 600 മീറ്ററും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗം, വട്ടപ്പാറ എന്നിവിടങ്ങളിലായി അവശേഷിച്ച 1.13 കിലോമീറ്ററുംകൂടി 1.73 കിലോമീറ്റർ ദൂരമാണ് ഇനിയും പൂർത്തിയാകാനുള്ളത്. ഇതു പൂർത്തിയാകുന്നതോടെ ജില്ലാ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണം പൂർണമാകും.

2022 ജനുവരിയിലാണ് ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണം തുടങ്ങിയത്. 76 കിലോമീറ്റർ ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ 4500 കോടി രൂപയോളം ചെലവുവന്നിട്ടുണ്ട്. കൂടാതെ സ്ഥലമെടുപ്പിന് 3000 കോടിയോളവും ചെലവു വന്നിട്ടുണ്ട്. 76 കിലോമീറ്ററിൽ ഇടവിട്ട് തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അരക്കിലോമീറ്റർ ദൂരപരിധിയിൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കുറ്റിപ്പുറം റെയിൽപ്പാതയ്ക്ക് മുകളിലൂടെ ആറുവരിപ്പാതയുടെ നിർമാണത്തിനായി സ്ഥാപിച്ച കോമ്പോസിറ്റ് ഗർഡർ സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യ കോമ്പോസിറ്റ് ഗർഡറാണ്. കോമ്പോസിറ്റ് ഗർഡർ റെയിൽപ്പാതയ്ക്കു മുകളിലൂടെ മറുഭാഗത്ത് എത്തിച്ചതുതന്നെ ഏറെ പ്രയാസപ്പെട്ടായിരുന്നു.
കുറ്റിപ്പുറം പഴയ പാലത്തിന്റെ ‘റ’ ആകൃതിയാണ് ഗർഡറിനും. ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയും ഏകദേശം 800 ടണ്ണോളം ഭാരവുമാണുള്ളത്. നിലവിലെ റെയിൽപ്പാതയ്ക്കു മുകളിൽ ഏഴുമീറ്റർ ഉയരത്തിലാണ് കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ചത്. സ്റ്റീലും കോൺക്രീറ്റും സമ്മിശ്രമായി ഉപയോഗിച്ചാണ് നിർമിച്ചത്. കോമ്പോസിറ്റ് ഗർഡറിന്റെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമാണ് കോൺക്രീറ്റിൽ നിർമിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം സ്റ്റീലിലാണ്.

You cannot copy content of this page