എൽഡിഎഫിന് നല്ല വിജയസാധ്യതയാണ് സർവേഫലത്തിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.സർവേഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളിൽ മാറിയാൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി വിജയനെന്നാണ് സർവേ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എക്സിറ്റ് പോളുകളുടെ ഉള്ളിൽ കാണുന്ന വസ്തുത വീണ്ടും അധികാരത്തിൽ വരാൻ കഴിയും എന്നതാണ്. കേരളത്തിൽ ബിജെപിക്ക് 14 സീറ്റ് കിട്ടുമെന്നത് എന്ത് സർവ്വേയാണ്. ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ല. സർവ്വേകളിൽ ചില പത്രങ്ങളുടെ ആത്മനിഷ്ഠഘടകം പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചേ തീരുമെന്നാണ് ചില പത്രങ്ങളുടെ തീരുമാനമെന്ന് അദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫിന് യാതൊരുതരത്തിലുള്ള പ്രയാസവും അനുഭവിക്കേണ്ട കാര്യമില്ല. ഞങ്ങൾ ഉറപ്പായും ജയിക്കാൻ പോകുന്നു. ജനങ്ങളിലാണ് വിശ്വാസം. ജനങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരമില്ലെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. പിണറായി വിജയന് പൊതുവേ അംഗീകരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നൂറു സീറ്റ് ലഭിക്കുമെന്നായിരുന്നു യുഡിഎഫ് പറഞ്ഞിരുന്നത്. അത് നടക്കില്ലെന്ന് സർവേയിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് തന്നെയാണ് സർവേയിൽ നിന്ന് മനസിലാക്കാൻ കഴിയുക എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഞങ്ങൾ ഒരു റിപ്പോർട്ടിനെയും വിശ്വസിക്കുന്നില്ല. ജനങ്ങളെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ജനങ്ങൾ കൃത്യമായി എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. അത് നാലാം തീയതി അറിയാൻ കഴിയുമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
